രാത്രിയുറങ്ങാൻ കിടക്കുമ്പോൾ ഞാൻ കണ്ണടച്ച് ശരീരത്തെ ഒരു തൊട്ടിലിലെന്നപോലെ ഇരുവശത്തേക്കും നിർത്താതെ ആട്ടി. അടഞ്ഞ ചെവിയിൽ ഫാനിന്റെ ശബ്ദം പാളങ്ങളിലൂടെ കുതിച്ചുനീങ്ങുന്ന ഒരുതീവണ്ടിപോലെ കേട്ടു. മുറി ഒരു കംപാർട്ടുമെന്റായിമാറി.ചുറ്റിനും മറ്റു യാത്രക്കാർ ഉറങ്ങുന്നു. വണ്ടി അനന്തമായികിടക്കുന്ന ചോളപ്പാടങ്ങളുടെ നടുവിലൂടെ ശരവേഗം പായുന്നു. അവന്റെ ചക്രങ്ങളുടെ സഹസ്രവാദ്യമേളം അതിന്റെ താളഗോപുരങ്ങൾ കയറുന്നു. ഇരുട്ടിൽ ഞാൻ ജനൽ വഴി നോക്കുമ്പോൾ,ജീവിതത്തിൽ ഞാനാകെ വരച്ച ചിത്രത്തിലേതുപോലെ, പാടങ്ങൾക്കപ്പുറം ഉയർന്നു നിൽക്കുന്ന മലകൾ കണ്ടു. നിലാവ്. മലയുടെ കീഴിൽ ഒരു ഓലപ്പുര.വണ്ടി പേരറിയാത്ത ഒരു സ്റ്റേഷനിൽ എത്തി. ജനൽവഴി ഇരുട്ട് മാത്രം കാണാം. ഇരുട്ടിൽ ഒരു വെളിച്ചവും. വാർദ്ധക്യം തിന്നുതീർക്കാറായ ഒരു മുത്തശ്ശി സ്റ്റേഷനിൽ ഒറ്റക്കിരിക്കുന്നു. ഞാൻ ജനൽവഴി അവരുടെ അരികിലേക്കിറങ്ങി ചെന്നു. അവരുടെ കയ്യിലെ സഞ്ചിയിൽ തെലുങ്കിൽ എന്തോ എഴുതിയിരിക്കുന്നു. ചുളിവുകളുള്ള മുഖംതിരിച്ച് അവർ എന്നെ നോക്കുമ്പോൾ ട്രെയിൻ വീണ്ടും നീങ്ങിത്തുടങ്ങിയിരുന്നു. ഞാൻ പുറകെ ഓടാൻ ശ്രമിച്ചെങ്കിലും അവർ എന്റെ കൈയ്യിൽ പിടിമുറുക്കിയിരുന്നു. വാർദ്ധക്യത്തിന്റെ പിടി...