ഉറക്കം
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് പിറന്നുവീഴുമ്പോൾ ആദ്യമായി കാതിലേക്കൊഴുകിയ താരാട്ടുപാട്ടിന്റെ അർത്ഥം അവൾക്കന്യമായിരുന്നു. വിചിത്രമായ വാമൊഴികൾ നിർമ്മിച്ച സംഗീതംമാത്രമാണ് അവൾക്കു മനസ്സിലായത്.ബനാറസിലെ ഒരു സർക്കാർ ആശുപത്രിയിക്കിടക്കയിൽ ഈണത്തിൽ താളത്തിൽ അമ്മയങ്ങനെ പാടിത്തീരുമ്പോൾ ഭൂമിയിലെ തന്റെ ആദ്യസുഷുപ്തിയിലേക്ക് അവൾ വഴുതിവീണു. പാതിനിദ്രയിൽ അടിവയറ്റിലെ നീരൊഴുക്കിന്റെ അസ്വസ്ഥരാഗം അവൾ കേട്ടു. ഉറക്കമുണരുമ്പോൾ അവൾക്ക് വയസ്സ് പന്ത്രണ്ട്. അവൾക്കായ് അമ്മയൊരു കുഞ്ഞനുജനെ സമ്മാനിച്ച അതേദിവസം അവളുടെ ശരീരവും ഒരമ്മയാവാൻ തിടുക്കംകാട്ടി. ആ ഉൾത്തിടുക്കത്തിൽ തന്റെ കുഞ്ഞിത്തുടകളിലൂടൊഴുകി കിടക്കവിരിയിൽ വേരുകൾ പടർത്തി അവളിൽനിന്നും അന്നൊരു ചുവന്നപുഴയൊഴുകി. ഇനിയുള്ള അനേകം രാവുകളിൽ തന്റെ അടിയറ്റിലെ ദ്വീപുകളെ വേദനയിലാഴ്ത്താനൊരുങ്ങുന്ന ആ പുഴയെക്കണ്ടുഭയന്ന് അവൾ കണ്ണുകൾ മുറുക്കിയടച്ചു. ഞെരമ്പുകളിൽനിന്നും കെറ്റാമെൻ ഒഴുകിനീങ്ങിയപ്പോൾ അവൾക്ക് ബോധമുണർന്നു. ആശുപത്രിമുറിയിൽ ഇളംശബ്ദത്തിൽവച്ചിരുന്ന അറബിസംഗീതം അവളുടെ കാതിലേക്കൊഴുകി. മാതൃഭാഷയും വേദനയുടെഭാഷയുമല്ലാതെ ഇക്കണ്ടകാലമത്രയും അവൾക്ക് മറ്റൊരു ഭാഷയും പഠിക്കാ...