എന്റെ നാട്ടിലെ പറമ്പുകളിൽ തഴച്ചു വളരുന്ന വാഴകൾ കാണുമ്പോൾ കൽപ്പെട്ടിയിലെ രംഗമൂപ്പന്റെയും കുമാറിന്റെയും മരുതിയുടെയുമൊക്കെ കൃഷിയിടങ്ങളെപ്പറ്റി ഓർത്തുപോവും.അവിടുത്തെ മനുഷ്യരെപ്പോലെത്തന്നെ മെലിഞ്ഞ വാഴത്തൈയ്യുകളെ ഓർത്തുപോവും. ആവശ്യമായ വെള്ളം ലഭിക്കാതെ, വളർച്ച തല്ലിക്കെടുത്താൻ വരുന്ന മലമുകളിലെ കാറ്റിന്റെ ക്രൂരമായ കൗശലങ്ങളും, മനുഷ്യൻ കാടുതീണ്ടിയപ്പോൾ തങ്ങളുടെ മൗനസഞ്ചാരം ഹനിക്കപ്പെട്ട കാട്ടാനക്കൂട്ടങ്ങളുടെ തീറ്റതേടിയുള്ള പരവേശപ്പാച്ചിലുകളും.. അങ്ങനെ എന്തൊക്കെ സഹിച്ചും തരണംചെയ്‌തുമാണ് അട്ടപ്പാടിയിലെ വരണ്ട മലമുകളിൽ ആ തൈയ്യുകൾ അതിജീവനത്തിന്റെ വേരുകൾ പടർത്തുന്നത്? കാലടിയിൽ നിന്നും ആലുവയ്ക്കുള്ള ഈ അവസാന ബസ്സിൽ ഇരിക്കുമ്പോൾ ഇങ്ങനെ വെറുതെ ഓർത്തുപോവുകയാണ്. അവിടെയുള്ള മനുഷ്യരുടെ കണ്ണുകൾ. ലോകത്ത് അതിജീവനത്തിന്റെ കയത്തിലൂടെപോവുന്ന സകല മനുഷ്യരുടേയും കണ്ണുകൾ. ഞാൻ എത്ര ഭാഗ്യവാൻ. ഇവിടെ യുദ്ധമില്ല. രാത്രി ഉമ്മറപ്പടിയും തകർത്തുവരുന്ന കാട്ടാനകളില്ല. മഴയുണ്ട്. ഉറക്കമുണ്ട്. വഴിയുണ്ട്. വണ്ടിയുണ്ട്. ഈവണ്ടി ആലുവയിലെത്തുമ്പോൾ ഞാൻ ഇറങ്ങും. ചോറുവിളമ്പി അമ്മ കാത്തിരിപ്പുണ്ടാവും. അതുകഴിഞ്ഞ് ഉറങ്ങണം. ആ വരണ്ട മലമുകളിൽ സ്വന്തം ഇടങ്ങൾ നഷ്ടപ്പെട്ടുനിൽക്കുന്ന മനുഷ്യരേയും കാട്ടാനകളെയും വേരുറക്കാത്ത വാഴത്തൈയ്യുകളെയും ഞാൻ എപ്പോഴേ മറന്നു.
ധൃതിയില്ലാത്ത യാത്രകൾ
ക ഴിഞ്ഞ ദിവസം ക്ലബ് ഹൗസ്സിൽ ഷൗക്കത്തിനെ കേൾക്കുകയായിരുന്നു. അദ്ദേഹം തന്റെ ഹിമാലയയാത്രകളെപ്പറ്റി സംസാരിക്കുകയായിരുന്നു. അദ്ദേഹം യാത്രയിലെ നമ്മുടെ ധൃതികളെപ്പറ്റി സംസാരിക്കുമ്പോൾ,ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു. ഞങ്ങളുടെ ശബരിമലയാത്രകൾ. യാത്രയിലെ ധൃതി കുറയ്ക്കാൻ അച്ചനോടൊപ്പമുള്ള ശബരിമലയാത്രകൾ സഹായിച്ചിട്ടുണ്ട്. കൂടെയുള്ളവരെ പരിഗണിക്കാനും,ഒപ്പം കയറ്റം കയറാനും,ഇറക്കങ്ങൾ സൂക്ഷിച്ചിറങ്ങാനും, കൂടെയുള്ളവർ കിതിയ്ക്കുമ്പോൾ അല്പം വിശ്രമിക്കാനും,ചിലപ്പോൾ അവരുടെ ഭാണ്ഡവും ഏറ്റെടുത്ത് മല കയറാനും, തിരക്കുകൾക്കിടയിൽ കൂട്ടംത്തെറ്റി സ്വയം നഷ്ടപ്പെടാതെ സൂക്ഷിക്കാനും,ഒറ്റയ്ക്ക് നടക്കാനും, പുരുഷാരം തേടിയതു താൻ തന്നെയെന്ന അറിവേയിലേക്കുള്ള 18 പടിചവിട്ടുമ്പോൾ മുമ്പിൽ കയറുന്ന അനുജൻ വീഴാതെ ശ്രദ്ധിക്കാനും മല കയറ്റം പഠിപ്പിച്ചിട്ടുണ്ട്.ഒട്ടും തന്നെ ധൃതിയില്ലാതെയാണ് അച്ഛന്റെ യാത്ര. നാട്ടിൽ പലരും അവർ പോയതിനേക്കാൾ വേഗത്തിൽ തിരിച്ചെത്തി എന്നു പറയാനാണ് മലയ്ക്കു പോകാറ്. "ഞങ്ങൾ കയറുമ്പോൾ തിരക്കില്ലായിരുന്നു,ഓടിക്കയറി ഓടിയിറങ്ങി" എന്നൊക്കെ വലുപ്പം പറയുമ്പോൾ അച്ഛൻ ചിരിക്കും. കാരണം ഞങ്ങൾ പോവുമ്പോഴെല്ലാം ഓരോ അനുഭവങ്ങള...

Comments
Post a Comment