ആശയങ്ങളാൽ ഗർഭംധരിച്ചവരുടെ വേദന പറഞ്ഞറിയിക്കാനാവാത്തതാണ്. ഒരു കലാസൃഷ്ടി അതിന്റെ പരിപൂർണതയിൽ എത്തുംവരെ ആ വേദന അങ്ങനെ തുടരും. ഉറക്കം പോവും. വിശപ്പു മറക്കും. ശരീരത്തിൽ ചൂട് കൂടും. നൂറുകണക്കിന് സിഗരറ്റുകൾ എരിച്ചിട്ടും അടങ്ങാതെ നൂറ്റിയൊന്നിനു വേണ്ടി പാതിരാത്രി ഇറങ്ങി നടക്കും. നടവഴയിൽ ഇരുട്ടാണെങ്കിലും നടത്തം തുടരും. കാരണം കാഴ്ച്ചയിൽ ഇരുട്ടാണ്. തലച്ചോറിൽ ഒരു ചിന്താഭ്രൂണം ഊഴിയിലേക്കിറങ്ങാൻ വശം തിരിയുകയാണ്. ആയിരം തലമുറകളുടെ ആശിസ്സുനേടിയ പൊക്കിൾക്കൊടികൾ കഴുത്തിൽ ചുറ്റിമുറുകാതെ ആ ഭ്രൂണം തലച്ചോറിന്റെ യോനിമുഖത്തേക്ക് വളരെ പതുക്കെ തലതിരിക്കുന്നു. കിട്ടിയ സിഗരറ്റും പുകച്ചു കയ്യിൽ വേറെ ഒരു പാക്കറ്റും പിടിച്ചു അയാൾ മുറിയിലേക്ക് നടന്നു. രാത്രി അത്രമാത്രം നിശ്ബദമായതുകൊണ്ടാവും അയാളുടെ ഉൾകരച്ചിലുകൾ ഭൂമിയെ സ്പർശിക്കാതെ പോയത്. മുറിയിൽ എത്തിയതും കയ്യിൽ കിട്ടിയ കടലാസിൽ മഷിതീരാറായ ഒരു പേനയിലൂടെ അയാൾ ആ കുഞ്ഞിനെ പെറ്റിട്ടു. മുറിയിലെ പൊടിപിടിച്ച പഴയ ഫാൻ നൂറുകണക്കിന് പ്രസവങ്ങൾകണ്ടുതഴമ്പിച്ച ഒരു വയറ്റാട്ടിയുടെ വാത്സല്യത്തോടെ കുഞ്ഞിനെ ഇളം കാറ്റാൽ താരാട്ടി. പിറ്റേന്ന് ഉച്ചവരെ തനിക്ക് ജന്മം നൽകിയ തന്റെ അച്ചൻ ഉണരുന്നതും കാത്ത് ആ കുഞ്ഞ് മേശപ്പുറത്ത് കരയാതെ കാത്തിരുന്നു.



Comments

Popular posts from this blog

ധൃതിയില്ലാത്ത യാത്രകൾ

Teaching Gandhi & Ambedkar: The truths of deliberate ignorance.

അനുവാദം